Kerala
അഗളി: അട്ടപ്പാടി പാലൂരിൽ പച്ചമരുന്നുവേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസിയുവാവിനു ക്രൂരമർദനം. മർദനത്തിൽ പാലൂർ സ്വദേശി മണികണ്ഠന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. തലയോട്ടിക്കു പൊട്ടലുണ്ടായതിനെത്തുടർന്ന് മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിലാണ്. പരാതിനൽകിയിട്ടും പോലീസ് നിസാരവകുപ്പുകൾ മാത്രമാണു ചുമത്തിയതെന്നു കുടുംബം ആരോപിച്ചു.
ആദിവാസികളിൽനിന്നു കാട്ടിലെ വേരുകൾ ശേഖരിച്ചു വില്പന നടത്തുന്ന രാമരാജ് എന്നയാളാണു മർദിച്ചതെന്നു മണികണ്ഠന്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഡിസംബർ ഏഴിനാണു സംഭവം.
എട്ടിനു മണികണ്ഠൻ തെരഞ്ഞെടുപ്പുപ്രചാരണത്തിനു വാദ്യോപകരണം വായിക്കാനായി കോഴിക്കോട്ടേക്കു പോകുകയും ചെയ്തു. ഉച്ചകഴിഞ്ഞു യുവാവ് കോഴിക്കോട്ടുവച്ച് തളർന്നുവീണു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ശസ്ത്രകിയ നടത്തുകയുമായിരുന്നു. സംശയംതോന്നിയ ഡോക്ടർമാരാണു പോലീസിനെ വിവരമറിയിച്ചത്.
പിന്നീട് അട്ടപ്പാടിയിലെ പുതൂർ പോലീസ് കോഴിക്കോടെത്തി വിവരങ്ങൾ ശേഖരിച്ചിട്ടും നടപടിയെടുത്തില്ലെന്നാണു കുടുംബത്തിന്റെ ആരോപണം. മണികണ്ഠന്റെ തലയോട്ടിക്കു ക്ഷതമേറ്റിട്ടും വധശ്രമത്തിനു കേസെടുത്തില്ലെന്നും പട്ടികജാതി-വർഗ വകുപ്പുകൾ ഒഴിവാക്കി നിസാരവകുപ്പുകൾമാത്രമാണ് ചുമത്തിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
Kerala
ഇടുക്കി: വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന് പരാതി. ഇടുക്കി രാജകുമാരി നടുമറ്റം പാലകുന്നേല്‍ ടോമിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ടോമിയുടെ മാതാവ് മറിയക്കുട്ടി ഒറ്റയ്ക്ക് വീട്ടിലുള്ളപ്പോഴാണ് സ്ത്രീയുള്‍പ്പെടുന്ന മൂന്നംഗ സംഘം മുഖം മൂടി ധരിച്ച് വീട്ടിലെത്തിയത്.
ആക്രമി സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് മേശയുടെ കാലില്‍ കെട്ടിയിട്ട ശേഷം അണിഞ്ഞിരുന്ന ഒന്നരപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന 5000 രൂപ എടുക്കുകയും ചെയ്തു.
ഇതിനിടെ കെട്ടഴിച്ച് പുറത്തെത്തിയ മറിയക്കുട്ടി തൊട്ടടുത്ത പറമ്പില്‍ പണി ചെയ്യുന്നവരെ വിവരം അറിയിച്ചു. ഇവര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപെട്ടു.
സംഭവത്തില്‍ രാജക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ.വാസുവിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കേസില്‍ മൂന്നാം പ്രതിയായാണ് വാസു.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ.വാസുവിന്റെ ശിപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
ഈ സമയത്ത് വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍. വാസുവിന് അറിയാമായിരുന്നുവെന്ന് സുധീഷ് കുമാര്‍ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു.
ചൊവ്വാഴ്ച ഇഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ രേഖകളിൽ തിരുത്തൽ വരുത്തിയതിൽ വാസുവിന് മറുപടിയുണ്ടായിരുന്നില്ല.
ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. റാന്നി കോടതി അവധിയായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് വാസുവിനെ ഹാജരാക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.
ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.
എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.
Kerala
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കൊള്ളനടന്നിരിക്കുന്നത്. എസ്ഐടി അന്വേഷണം പ്രഹസനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
റാന്നിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരെയും ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും സംരക്ഷിക്കാനുള്ള നീക്കമാണ് എസ്ഐടി നടത്തുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഈക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അനുമതിയോടെ അതു നടപ്പാക്കും.
എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
വെള്ളൂർ: മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷണം പോകുന്നതായി പരാതി. വെള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ചെറുകരയിൽ മത്സ്യത്തൊഴിലാളികളായ എം.ടി. ദിലീപ് മണമേൽ, എം.കെ. ബാബു മുളമ്പാത്ത്, സുധൻ പൂത്തുരുത്തി, ശോഭനൻ തേക്കുംകാട്ടിൽ എന്നിവരുടെ വലകളാണ് കഴിഞ്ഞ ദിവസം മോഷണംപോയത്.
മത്സ്യബന്ധനോപകരണങ്ങളും വള്ളങ്ങളും നശിപ്പിക്കപ്പെടുന്നതായും പരാതിയുണ്ട്. കുറ്റക്കാർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുളന്തുരുത്തി പോലീസിൽ പരാതി നൽകി.